Posts

Showing posts from 2019

പ്രിയമുള്ളവന് (2)

Image
പ്രിയമുള്ളവനേ.. ഇന്ന് എന്റെ ആകാശം ശൂന്യമാണ് ! നക്ഷത്രങ്ങൾ കണ്ണടച്ചിരുന്നു. എൻറെ ഹൃദയത്തിന്റെ ശ്രീകോവിലിൽ നിനക്കായി തെളിച്ച ഒരു നെയ്ത്തിരി വെളിച്ചം മാത്രം മിഴിപൂട്ടാതെ നിന്നെ കാത്തിരിക്കുന്നു! നമ്മൾ നടന്നു കൊതിതീരാത്ത വഴികളിൽ ഇന്ന് ഞാൻ തനിയെ വീണ്ടും നടക്കുമ്പോൾ നിലാവും കുളിർകാറ്റും അന്യമായിരിക്കുന്നു. എന്റെ ഓരോ കാൽചുവടിലും നിന്റെ അദൃശ്യ സാന്നിധ്യം ഞാനറിയുന്നു. എങ്കിലും എന്നോടൊപ്പം ഉണ്ടായിരുന്ന നിന്റെ കരുതൽ എനിക്കറിയുവാനാകുന്നില്ല. എനിക്കറിയാം ഈ ഭൂമിയുടെ മറ്റൊരു കോണിൽ പലവിചാരങ്ങൾ നിന്നെ വേട്ടയാടുമ്പോഴും ഞാൻ തെളിച്ചൊരു വിളക് എന്നെ പ്രതീക്ഷിച്ച കെടാതെ തെളിയുന്നു എന്ന്. ആ നുറുങ്ങു വെട്ടത്തിന്റെ ശോഭ നിന്റെ കണ്ണുകളിൽ തേജസായി ജ്വലിക്കുന്നു. എന്നെ മറന്നൊരുമാത്ര നിനക്കന്യമാകുന്നു. നിര്നിദ്രമായ ഈ നിശീഥിനിയെ സാക്ഷിയാക്കി ഞാൻ നിനക്കായി കാത്തിരിക്കുമ്പോൾ ഞാൻ അറിയുന്നു എന്റെ സിരകളിൽ എന്നപോൽ നിന്നിലും എന്റെ പ്രണയത്തിന്റെ ലഹരി ഒഴുകുന്നു.

പ്രിയമുള്ളവന് (1)

Image
പ്രിയമുള്ളവനെ... എൻറെ ചിന്തകൾ നിന്നിലേക് ചിതറുന്നു, എന്റെ സന്ധ്യകൾ ചുവന്നു തുടുക്കുന്നു, ചുറ്റും മുകിൽമാലകൾ പെയ്തൊഴിയുന്നു, രാത്രികൾ നിലാവ് തൂകുന്നു, കാറ്റിന് ചന്ദനം മണക്കുന്നു.. പ്രകൃതിയുടെ കൗതുകങ്ങൾ എന്നിലും നിറഞ്ഞിരിക്കുന്നു. അതേ നീ  എൻറെ സിരകളിൽ പ്രണയമായി പടർന്നു കയറിറിയിരിക്കുന്നു. നീ എനിക്ക് ലഹരിയും ജീവന്റെ താളവുമായി തുടിച്ചു തുടങ്ങിയിരിക്കുന്നു. പ്രിയമുള്ളവനെ.. എന്റെ മൗനം നിന്നെ തിരയുന്നു, എന്റെ വാചാലത നിന്റെ സാന്നിധ്യം ഘോഷിക്കുന്നു. എൻറെ വേനലുകൾ  അഗ്നിശുദ്ധി ചെയ്യപ്പെട്ടിരിക്കുന്നു. ഏകാന്തതയുടെ ചങ്ങലകെട്ടുകൾ അഴിഞ്ഞു പോയിരിക്കുന്നു. നിന്റെ കൺകോണിന്റെ കടാക്ഷത്താൽ എന്റെ ഹൃദയ തന്ത്രികൾ പാടുന്നു. അറുതി കഴിഞ്ഞ പടം പോലെ ഞാൻ നിനക്കായി ഒരുങ്ങിയിരിക്കുന്നു... എന്നും പ്രണയത്തോടെ...

ഒറ്റപ്പെടൽ ആസ്വദിക്കുവാൻ...!

Image
എൻറെ ഒറ്റപെടലുകളോട് ശണ്ഠകൂടണം, എന്നിട്ടു എന്നെ ഒന്ന് ഒറ്റയ്ക്ക് വിടുമൊന്നു ചോദിക്കണം. ചിന്തകളോട് പറയണം  എന്നെ തനിച്ചു വിടാൻ, എന്നിട്ട് ഹൃദയത്തിൻറെ ആഴങ്ങളിലേക് നോക്കണം. ഓർമകളോട് എന്നെ മറക്കുവാൻ പറയണം. ആകാശത്തേക്ക് നോക്കി നിലാവിനോടും മാറി നില്ക്കാൻ പറയണം. വെളിച്ചത്തോടും ഇരുട്ടിനോടും എന്നെ സ്പർശിക്കരുതെന്നു ശകാരിക്കണം. കാരണം.. എനിക്കൊറ്റക്കിരിക്കണം എന്നിട്ട് ഞാൻ തനിച്ചാണെന്ന് എന്നോട് തന്നെ എനിക്ക് പരിഭവം പറയണം..!

ഘർവാപ്പസി!

Image
മടക്കം! ഞാനൊരിക്കൽ വലിച്ചെറിഞ്ഞ എൻറെ  ഉത്ഭവത്തിലേക് .. ഞാനുപേക്ഷിച്ചു പോന്ന സംസ്കാരത്തിന്റെ അർദ്ധ ശൂന്യതയിലേക്ക്... ഉപേക്ഷകൾ അപേക്ഷയായി തിരികെ എത്തീടുന്നു.. സ്വീകരിച്ചവ അസ്വീകാര്യമായി തിരികെ പോകുമ്പോൾ..! ഉത്തരം കൊഞ്ഞനം കുത്തുന്നു; ചോദ്യങ്ങൾ, മോണകാട്ടി ചിരിക്കുന്നു സഭ്യമായി പണവും പ്രതാപവും പെണ്ണും തേടി നാടുവിട്ടവർക്കൊരു ഘർവാപ്പസി സാധ്യമോ? എന്നെ വലിച്ചെറിഞ്ഞ വേദികൾ ചെറുതല്ല, പരിവർത്തനം ചെയ്തു തിരികെവിളിച്ചതാണെന്നെ നീ ഞാൻ മടങ്ങുന്നു, എനിക്ക് ഞാനായിരിക്കണം എൻറെ അമ്മയുടെ ഗർഭ പത്രത്തിലേക്കൊരു ഘർവാപ്പസി സാധ്യമോ??

ടി. ഡി രാമകൃഷ്ണൻറെ "ഫ്രാൻസിസ് ഇട്ടിക്കോര" - പുസ്തക പരിചയം

Image
ഇട്ടിക്കോര ഒരു ചരിത്രമാണോ? "ഇത് ചരിത്രമല്ല, കേട്ടുകേഴ്വികളും കെട്ടുകഥകളും നുണകളും ചേർത്ത് ഒരു കഥ പൊലിപ്പിച്ചെടുക്കാനുള്ള ശ്രമം മാത്രം..." എന്ന് കഥാകാരൻ പറയുമ്പോഴും 'ചരിത്രമായിക്കൂടെ?' എന്ന് നമ്മൾ ചിന്തിച്ച്  പോകുന്നു. പലപ്പോഴായി ഡാൻ ബ്രൗൺ നെ പോലെയുള്ള ആംഗലേയ എഴുത്തുകാർ നമ്മെ പരിചയിപ്പിച്ച ആഖ്യാന രീതി. മലയാള സാഹിത്യത്തിന് അത്ര പരിചിതം അല്ലെങ്കിലും സാഹിത്യാസ്വാദകർക്ക് പരിചിതമായ രീതി. പുസ്തകത്തിലുടനീളം  കുന്നംകുളത്തെ അതി പ്രഗത്ഭനായ ഇട്ടിക്കോര എന്ന കുരുമുളക് കച്ചവടക്കാരനെ തിരയുമ്പോൾ, അതിലേക്കുള്ള വഴി നരമാംസത്തോടും രക്തത്തോടും കാമത്തോടുമുള്ള അതിശക്തമായ ആർത്തിയും അരാജകത്വവും കൊണ്ട് വായനക്കാരെ അസ്വസ്ഥരാക്കി, ഭീതിപ്പെടുത്തി ഇതുവരെ നമ്മൾ  പരിചയിച്ചിട്ടില്ലാത്ത പഥങ്ങളിലേക്കു നയിക്കുന്നു. ഇത്ര ഭീകരമായൊരു നരമാംസ ആസ്വാദനം ഇതിനു മുൻപ് ഉണ്ടായിട്ടുണ്ടോ എന്ന് അറിയില്ല. ഉണ്ടെങ്കിൽ തന്നെ അത് അത്യപൂർവമാകാനേ വഴിയുള്ളു. ഒരു കെട്ടുകഥയെ ഒരു സമൂഹത്തിനു പകർന്നു കൊടുക്കുമ്പോൾ അതിനു വിശ്വാസ്യതയും കഥ പറയുന്ന സാഹചര്യവുമായി ബന്ധവും ഉണ്ടാകണം. വാസ്കോഡഗാമക്ക് മുൻപേ ഫ്ലോറെൻസിൽ പോയി കച്ചവടം...

അമീഷിന്റെ "സീത" - പുസ്തകപരിചയം

Image
സീത നമുക്ക് വളരെ പരിചിതയാണ്. ഭർത്താവിന്റെ ക്ഷേമത്തിനായി സർവം ത്യജിക്കുന്ന, കാനനവാസത്തിനു രാജകീയ സുഖങ്ങൾ വെടിഞ്ഞു, കല്ലിലും മുള്ളിലും ഭർത്താവിനെ അനുഗമിക്കുന്ന ഉത്തമയായവൾ. രാമചരിതത്തിലെ സീത സ്നേഹവും കരുതലും ത്യാഗവും വിശാലമനസും ഭൂമിയോളമുള്ള ക്ഷമയും കൊണ്ട് നമ്മുടെ സ്ത്രീകളെ രോമാഞ്ചം കൊള്ളിച്ചിരുന്നു.  സീതയെ പോലൊരു ഭാര്യയെ ഓരോ പുരുഷനും സ്വപ്നം  കണ്ടിരുന്നു. അമീഷിൻറെ സീത സ്ത്രൈണ ഭാവങ്ങളുടെ വക്താവല്ല എന്ന് മുഖചിത്രം തന്നെ വിളിച്ചു പറയുന്നു. "സീത - മിഥിലയിലെ വീര നായിക" എന്ന പേരോടുകൂടി ആരംഭിക്കുന്ന പുസ്തകം പേര് കൊണ്ട് തന്നെ വായനക്കാരന് ഒരുപാട് പ്രതീക്ഷകൾ നൽകുന്നു. മാറിയ സ്ത്രീ സങ്കൽപ്പങ്ങളിൽ സ്ത്രീ കരുത്തുള്ളവളും ഒപ്പം കരുണയുള്ളവളുമാണല്ലോ? നമ്മുടെ ഇതിഹാസങ്ങളെ മാറിയ സങ്കല്പങ്ങളോട് ചേർത്ത് വായിക്കേണ്ടത് സാമൂഹികവും സാംസ്കാരികവുമായ നിലനിൽപ്പിന് അനിവാര്യവും ആവശ്യവും ആണെന്ന്  തന്നെ വിശ്വസിക്കുന്നു. അമീഷ് സീതക്ക് പുതിയൊരു മാനം നൽകുകയാണ്. വർണ്ണ വസ്ത്രങ്ങളും ആഭരണവും ധരിച്ചു നമ്രമുഖിയായി രാമൻറെ ശ്രേഷ്ഠതക്കായി ജീവിക്കുന്ന സങ്കല്പത്തെ മാറ്റി, മെയ്യഴക് ഓർത്തു വ്യാകുലപ്പെടാത്...